Wednesday, April 1, 2009

അയ്യോ

1
ചത്തുകഴിഞ്ഞിട്ടും
ഈ വരാലിന്
എന്തൊരു വഴുവഴുപ്പ്!
കത്തിയ്ക്ക് പിടി തരുന്നില്ല.
ചാവും മുന്‍പേ
അതിന്റെ കൊഴുപ്പുസഞ്ചി
മുഴുവന്‍ അഴിച്ചുവിട്ടിരിക്കണം.
നീര്‍പ്പാമ്പുകളോടും
പെരുമീനുകളോടും
മാത്രമായിരുന്നു,പാവം
അതിന്റെ കൊഴുത്ത പ്രതിരോധ പദ്ധതി.
കുരലിലള്ളിപ്പിടിച്ച
ചൂണ്ടയോടെന്തു ചെയ്യാന്‍?

2

സൂക്ഷിച്ചു നോക്കിയാല്‍ മാത്രം
കാണുന്ന
മുള്ളുകൊണ്ടുകുത്തി
ചില ചെറുമീനുകള്‍
മരണത്തിന്റെ വായില്‍ നിന്ന്
എത്രയോ രക്ഷപ്പെട്ടിരിക്കുന്നു.
ഒരിക്കല്പോലും കുത്താനാകാതെ
വളഞ്ഞ കൊമ്പുകളെ
അലങ്കാരമായ് ചുമക്കുന്ന
വീട്ടെരുമകളോട്
അവയ്ക്കെന്തെങ്കിലും
പറയാനുണ്ടാകില്ലേ?
ഉള്‍ക്കാടുകളില്‍
വളഞ്ഞുപുളഞ്ഞ
കൊമ്പിന്‍ഭാരം
വെറുതേ പേറുന്ന
കലമാനുകളോട്
തീര്‍ച്ചയായും.

3

അതുപോലല്ലെങ്കിലും
ഈ വരാല്‍
നമ്മോടും പറയുന്നുണ്ട്.
എല്ലാ തോല്‍ വിയിലും
കൊഴുപ്പു പോലെ
നാം ഉപയോഗിക്കുന്ന
ഒരു വാക്കിനെപ്പറ്റി.
ഭീതിയുടെ
ചെളി ചവിട്ടുമ്പോലെ,
തൊട്ടിലാടും പോലെ,
ആ വാക്കിന്റെ ചെലവില്‍
നാം വഴുവഴുക്കുന്നതിനെപ്പറ്റി.
അയ്യോ എന്ന
ആ വാക്കുകൊണ്ട്
നമുക്ക്
അപ്പം ചുടാനാകില്ല.
പക്ഷേ
അപ്പം കരിയുന്നു
എന്ന് ലോകത്തെ
അറിയിക്കാനാകും

സ്വന്തം കവിത
മാതൃഭൂമി ആഴ്ചപ്പതിപ്പ്
2009 മാര്‍ച്ച് 29

23 comments:

...പകല്‍കിനാവന്‍...daYdreamEr... said...

ഹാവൂ .. എന്തൊരാശ്വാസം... ഒത്തിരി ഇഷ്ടമായി... നല്ല ചിന്തകള്‍...

പാവപ്പെട്ടവന്‍ said...

അയ്യോ
പയ്യെ ...... പയ്യെ
നാട്ടാര് കേക്കണേ പ്രളയം വരുന്നേ

വിശാഖ് ശങ്കര്‍ said...

കൊമ്പുണ്ടായിട്ടും കുത്താനാവാതെ വഴുവഴുക്കുന്ന ഭീതിയുടേ പ്രതിരോധത്തില്‍നിന്ന് ഒരു പ്രത്യയശസ്ത്രമൊന്നും കെട്ടിച്ചമയ്ക്കാനവില്ല. എങ്കിലും പറയാനാവും അകക്കാമ്പുകരിയുന്നുണ്ടെന്ന്..., അല്ലെങ്കില്‍ അത്രയെങ്കിലും പറയാനാവണം.ചുരുങ്ങിയപക്ഷം
‘അയ്യോ’ എന്നെങ്കിലും.

ശ്രീഇടമൺ said...

"അയ്യോ"
നന്നായിട്ടുണ്ട്...*

റോബി said...

അയ്യോ എന്ന
ആ വാക്കുകൊണ്ട്
നമുക്ക്
അപ്പം ചുടാനാകില്ല.
പക്ഷേ
അപ്പം കരിയുന്നു
എന്ന് ലോകത്തെ
അറിയിക്കാനാകും


ഗോപിയേട്ടാ,
ഈ വാക്ക് നമ്മുടെയൊക്കെ ജീനിലുള്ളതാണെന്നു തൊന്നുന്നു.
‘അമ്മ’ കഴിഞ്ഞാൽ കുട്ടികൾ പഠിക്കുന്നത് ‘അയ്യോ’ അല്ലേ?

(സമീപത്ത് മലയാളം പറയുന്നവർ ആരുമില്ലെങ്കിലും മകൾ അയ്യോഎന്ന വാക്ക് കൃത്യമായി പഠിച്ച് ഉപയോഗിക്കുന്നു.)

പി.എന്‍.ഗോപീകൃഷ്ണന്‍ said...

പകല്‍ക്കിനാവേ,പാവപ്പെട്ടവനേ,ശ്രീയേ നന്ദി.വിശാഖേ ഏതു പ്രതിരോധത്തിനുമടിയില്‍ അഗാധമായ ഒരു കരച്ചിലുണ്ടെന്ന് നിനക്കും എനിക്കുമറിയാം.റോബീ,ചില വാക്കുകള്‍ ഭാഷയേയും കവിഞ്ഞു നില്‍ക്കും.

സനാതനൻ | sanathanan said...

ചൂണ്ടയ്ക്കുമേലേ അഴിച്ചുവിട്ട കൊഴുപ്പു സഞ്ചിപോലെ
എല്ലാ തോൽ‌വിയിലും അയ്യോ എന്ന വാക്കിന്റെ ചെലവിൽ ചത്ത വരാലിനെപ്പോലെ വഴുവഴുക്കുന്ന കൊഴുത്ത കുറേ മനുഷ്യർ...
സൂക്ഷിച്ചുനോക്കിയാൽ മാത്രം കാണുന്ന മുള്ളുകൊണ്ട് കുത്തി നിലനിൽക്കുന്ന ചെറുമീനുകളെപ്പോലും നാണിപ്പിക്കും വിധം ഒരിക്കലും ഉപയോഗിക്കാത്ത തടിച്ച ആയുധങ്ങളും പ്രദർശിപ്പിച്ച് നടക്കുന്ന പോങ്ങൻ സമൂഹം..
അയ്യോ..അയ്യോ

the man to walk with said...

isthaayi

പി.എന്‍.ഗോപീകൃഷ്ണന്‍ said...

സനാതനാ,മുള്ളുകഴിഞ്ഞാലും മീന്‍ ബാക്കി.നാ‍മോ?ദി മാന്‍,നന്ദി

സമാന്തരന്‍ said...

വഴുപ്പു പാടയുടെ
പ്രതിരോധം തകര്‍ന്നുപോയി

കൊമ്പുകള്‍ വളഞ്ഞ്
മൂര്‍ച്ച മുറിഞ്ഞതുപോലെയും
സൌന്ദര്യം ഉച്ചിയില്‍
വെറ്രുതെ വളരുന്നപോലെയും

അയ്യയ്യോ..!
വരാലിനെ വിശ്വസിക്കല്ലേ..

എന്നാകിലും,
ചൂണ്ടയിലെ ഇരയെ
വിഴുങ്ങാതെ തിന്നുന്ന
ചെരുമീനുകളുടെ ഒരു കൂട്ടത്തെ
ഞാന്‍ വളര്‍ത്തുന്നുണ്ട്

പി.എന്‍.ഗോപീകൃഷ്ണന്‍ said...

നന്ദി,സമാന്തരാ

shine അഥവാ കുട്ടേട്ടൻ said...

നന്നായിരിക്കുന്നു.

സസ്നേഹം

പി.എന്‍.ഗോപീകൃഷ്ണന്‍ said...

വായനയ്ക്ക് നന്ദി,ഷൈന്‍

hAnLLaLaTh said...

പലതും അച്ചടി മാധ്യമത്തില്‍ തന്നെ വായിച്ചിരുന്നു
നന്മകള്‍ നേരുന്നു..

Sureshkumar Punjhayil said...

Athuthanneyalle vendathum... Nannayirikkunnu. Ashamsakal...!!!

പി.എന്‍.ഗോപീകൃഷ്ണന്‍ said...

നന്ദി,ഹന്‍ല്ലലത്ത്,സുരേഷ്

പി എ അനിഷ്, എളനാട് said...

വായിച്ചു, മാതൃഭൂമിയിലും ഇപ്പോഴും
നല്ല കവിത
www.naakila.blogspot.com

ദിനേശന്‍ വരിക്കോളി said...

''വളഞ്ഞ കൊമ്പുകളെ
അലങ്കാരമായ് ചുമക്കുന്ന
വീട്ടെരുമകളോട്
അവയ്ക്കെന്തെങ്കിലും
പറയാനുണ്ടാകില്ലേ?
ഉള്‍ക്കാടുകളില്‍
വളഞ്ഞുപുളഞ്ഞ
കൊമ്പിന്‍ഭാരം
വെറുതേ പേറുന്ന
കലമാനുകളോട്
തീര്‍ച്ചയായും.''

പക്ഷെ എന്തുപറയുമീ കലമാനിനോട്
പ്രിയ കവെ,...
എന്തും ഒരലങ്കാരമായ് മാറ്റിയിരിക്കുന്നു..
:)
:)

''സൂക്ഷിച്ചു നോക്കിയാല്‍ മാത്രം
കാണുന്ന
മുള്ളുകൊണ്ടുകുത്തി
ചില ചെറുമീനുകള്‍
മരണത്തിന്റെ വായില്‍ നിന്ന്
എത്രയോ രക്ഷപ്പെട്ടിരിക്കുന്നു.""

- അതെ ചെറുമീനുകള്‍
പക്ഷെ ഒരു തുള്ളിപെരുവെള്ളമെന്നറിയുന്പോഴും പ്രിയ കവെ
ഒരു തുള്ളിയില്‍ നിന്നല്ല ഒരു കടലുമോഹിച്ച്
ബക്കറ്റുമായ് നാമിറങ്ങിയതെന്തിനാവും
:)
:)
സസ്നേഹം

Rajeeve Chelanat said...

പറയാത്ത വാക്കുകള്‍ക്കുപോലും എന്തെല്ലാം പറയാന്‍ കഴിയും.പിന്നെയല്ലേ ഉള്ളില്‍നിന്നു വരുന്ന ഒരു വലിയ ‘അയ്യോ’ന്. മാ.ഭൂ.യില്‍ വായിച്ചിരുന്നു ഈ കവിത.

അഭിവാദ്യങ്ങളോടെ

പി.എന്‍.ഗോപീകൃഷ്ണന്‍ said...

രാജീവ്,ദിനേശാ വൈകി ഒരു നന്ദി

അരുണ്‍  said...

ആശയം നന്നായിരിക്കുന്നു

പി.എന്‍.ഗോപീകൃഷ്ണന്‍ said...

നന്ദി അരുണ്‍

നിലാവുപോലെ.. said...

അയ്യോ ! എന്തൊരു എഴുത്താ ഇത് .....ഭംഗി ആയി ട്ടോ?